തോമസ് ഐസക് നാളെയും ഇഡിക്കു മുന്നിൽ ‍ഹാജരാകില്ല

ആലപ്പുഴ: കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ മുൻ മന്ത്രി തോമസ് ഐസക് ഹാജരാകില്ല. വ്യാഴാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഇഡി നോട്ടീസിന് തോമസ് ഐസക് മറുപടി നൽകി. എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല. എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇ-മെയിലിലൂടെയാണ് തോമസ് ഐസക് ഇ.ഡിക്ക് മറുപടി നൽകിയത്.

ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. ഒന്നാം പിണറായി വിജയൻ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിൽ ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നൽകിയിരുന്നു.

അതേസമയം, ഇ.ഡി നോട്ടീസ് നൽകിയിട്ടും ഇത് രണ്ടാം തവണയാണ് തോമസ് ഐസക് ഹാജരാകാത്തത്. നേരത്തെ ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇഎംഎസ് സ്റ്റഡി സെന്‍ററിൽ ക്ലാസെടുക്കണമെന്ന് കാണിച്ച് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.