‘നിർബന്ധിതമായി കട അടപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യും’; ഹര്‍ത്താലിന് സുരക്ഷയൊരുക്കി പൊലീസ്

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഹർത്താൽ ദിനമായ വെള്ളിയാഴ്ച ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ ബലമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യും. പ്രതിഷേധക്കാർ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കും. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും ശുപാർശ ചെയ്തിട്ടുണ്ട്.

 ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തെ എല്ലാ പോലീസ് സേനാംഗങ്ങളെയും വിന്യസിക്കും.ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എഡിജിപി എന്നിവര്‍ക്കാണ്. ദേശീയ, സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 

നാളെ സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ, സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിമതശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഫാസിസ്റ്റ് സർക്കാരിന്റെ വേട്ടയാടലിനെതിരെ വെള്ളിയാഴ്ച സംസ്ഥാനത്ത് ഹർത്താൽ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ഹർത്താൽ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തുടനീളം പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്ന് റെയ്ഡ് നടത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്നും നാളെയും സംസ്ഥാനത്തുടനീളം പ്രകടനങ്ങളും നടന്നേക്കും.