കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവര്‍ക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല: ബി. ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍: കുറ്റങ്ങള്‍ ഒന്നും ചെയ്യാത്തവർ ആരെയും ഭയപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണൻ. തോമസ് ഐസക്ക് മുൻ ധനമന്ത്രി എന്ന നിലയിൽ പ്രത്യേക പരിരക്ഷ വേണമെന്ന് ചിന്തിക്കുകയും അന്വേഷണ ഏജൻസിയെ പ്രവര്‍ത്തകരെ കൊണ്ട് നേരിടുമെന്ന് പറയുകയും ചെയ്യുന്നത് മുൻ ധനമന്ത്രിക്ക് യോജിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജയ് മണ്ഡൽ ചൗധരി – യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു വ്യക്തിക്ക് ഇ.ഡി. നോട്ടീസ് അയക്കുന്നതിന് മുന്‍പോ നോട്ടീസിലോ കാരണം പറയേണ്ടതില്ലന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ഇഡി തയ്യാറാക്കിയ പ്രസ്താവന ഒരു സാഹചര്യത്തിലും ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെയോ അവകാശങ്ങളെയോ ഹനിക്കില്ലെന്നും ഇത് ഒരു ആഭ്യന്തര രേഖ മാത്രമാണെന്നും വിധിന്യായത്തില്‍ പറയുന്നു.

കപിൽ സിബൽ സുപ്രീം കോടതിയിൽ ഉന്നയിച്ച വാദങ്ങളാണ് ഐസക് ഇപ്പോൾ ഉന്നയിക്കുന്നത്. ഐസക്കിന്റെ കുടുംബ വിവരങ്ങൾ അന്വേഷിക്കുന്നത് എന്തിനാണെന്നതാണ് മറ്റൊരു ചോദ്യം. ഐസക്ക് ഉത്തരം പറയേണ്ട ചില ചോദ്യങ്ങളുണ്ട്. കേരളത്തിന്‍റെ മുൻ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന് ഭയമല്ല വേണ്ടത്. ചോദ്യങ്ങൾക്ക് നിർഭയമായി ഉത്തരം പറയുകയാണ് വേണ്ടതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.