‘ചെരുപ്പ് നക്കിയവരെ മഹത്വവല്‍ക്കരിക്കുന്നു, രാജ്യം ഒറ്റുകാരെ ആദരിക്കേണ്ട ഗതികേടിൽ’

പാലക്കാട്: അധിനിവേശത്തിനെതിരെ പോരാടിയവരെ വർഗീയവാദികളായി ചിത്രീകരിക്കുകയും അധിനിവേശക്കാരന്‍റെ ചെരിപ്പ് നക്കി കാര്യങ്ങൾ നേടിയവരെ മഹത്വവത്കരിക്കുകയുമാണ് പുതിയ ചരിത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന നിലയിൽ ബഹുമാനിക്കേണ്ട ഗതികേടാണ് രാജ്യത്തിന് എന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സമരനായകന്‍ നെല്ലിക്കുന്നത്ത് ആലി മുസ്ലിയാരുടെ 100-ാം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി ശുഹൈബ് കള്‍ചറല്‍ ഫോറം വേങ്ങര സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യവേയാണ് സതീശന്റെ പരാമര്‍ശം

ചരിത്രത്തെ വളച്ചൊടിക്കുകയും മാറ്റിയെഴുതുകയും ഇല്ലാതാക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി. ഇത് ഫാസിസ്റ്റ് രീതിയാണ്. രാജ്യം ഭരിക്കുന്നവരും അത് തന്നെയാണ് ചെയ്യുന്നതെന്നും അതുകൊണ്ടാണ് നെഹ്റുവിന് നൽകാത്ത പ്രാധാന്യം അവർ സവർക്കർക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഉമര്‍ ചെരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹൂസൈന്‍ രണ്ടത്താണി, ആര്യാടന്‍ ഷൗക്കത്ത്, എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, എന്‍ എസ് അബ്ദുള്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി.