ലിതാരയുടെ അമ്മയ്ക്ക് ഭീഷണി; കേസിൽ നിന്ന് പിന്മാറാൻ സമ്മർദം

കോഴിക്കോട്: ബിഹാറില്‍ വെച്ച് മരണപ്പെട്ട ബാസ്‌ക്കറ്റ് ബോള്‍ താരം കെസി ലിതാരയുടെ അമ്മയ്ക്ക് ഭീഷണി. ഹിന്ദി സംസാരിക്കുന്ന രണ്ട് പേർ തന്‍റെ വീട്ടിൽ വന്ന് തന്നെ ഭീഷണിപ്പെടുത്തിയതായി ലിതാരയുടെ അമ്മ ലളിത ആരോപിച്ചു.

വീട്ടിലെത്തിയവർ സ്റ്റാമ്പ് പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും ഒപ്പിടാൻ വിസമ്മതിച്ചപ്പോൾ ബലം പ്രയോഗിച്ച് ഒപ്പിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. ലളിത ബഹളം വെച്ചപ്പോൾ അവർ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ലളിതയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്തു.

ഏപ്രിൽ 26നാണ് പാറ്റ്നയിലെ ദാനാപൂരിലെ വീട്ടിൽ ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്‍റെ നിരന്തരമായ മാനസിക പീഡനത്തെ തുടർന്നാണ് ലിതാര മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ ബീഹാർ പോലീസിൽ പരാതി നൽകിയിരുന്നു.