ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയിൽ കേസെടുത്തു

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല സിനിമയിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒടിടി പ്ലാറ്റ്‌ഫോം ഉടമകളും ചിത്രത്തിന്‍റെ സംവിധായികയുമാണ് കേസിലെ പ്രതികൾ.

യുവാവിന്‍റെ വിശദമായ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26 കാരനാണ് ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികക്കുമെതിരെ പൊലീസിൽ പരാതി നൽകിയത്. കരാറിന്‍റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. 

അരുവിക്കരയിലാണ് ചിത്രീകരണം നടന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടന്നത്. ആദ്യം കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്തു. പിന്നീട് കരാർ ഒപ്പിടാൻ നിർബന്ധിച്ചു. അതിൽ ഒപ്പിട്ട ശേഷമാണ്, ഇത് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് സംഘം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.