പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി; വിഴിഞ്ഞത്ത് 85 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. കലാപം, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

പ്രതികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനിൽ വച്ച് പോലീസുകാരെ ചുട്ടുകൊന്നുകളയുമെന്ന് സമരക്കാർ ഭീഷണിപ്പെടുത്തി. പ്രതിഷേധക്കാർ പോലീസിനെ ബന്ധിയാക്കി. ഇത് മനപ്പൂർവ്വമായ ആക്രമണമാണെന്നും പോലീസുകാരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, അക്രമികളിൽ നാലുപേരെ ജാമ്യത്തിൽ വിട്ടയച്ചു. വിഷയം ചർച്ച ചെയ്യാൻ ഇന്ന് ഉച്ചയ്ക്ക് കളക്ടറുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.