മധുവിന്റെ കുടുംബത്തിനെതിരെ ഭീഷണി; പ്രതി അബ്ബാസിന്റെ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. മധു വധക്കേസിലെ പ്രതി അബ്ബാസിന്‍റെ ഡ്രൈവർ ഷിഫാനെ അഗളി പൊലീസ് അറസ്റ്റ് ചെയ്തു. മധുവിന്‍റെ അമ്മയും സഹോദരിയും നൽകിയ പരാതിയിലാണ് നടപടി. ഒരു മെഡിക്കൽ സെന്‍ററിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം മധു വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു കാണിച്ചാണു സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ മണ്ണാർക്കാട് പട്ടികജാതി, പട്ടികവർഗ പ്രത്യേക കോടതിയിൽ ഹർജി നൽകിയത്. ഇതുവരെ വിസ്തരിച്ച 24 സാക്ഷികളിൽ 13 പേർ കൂറുമാറി. പ്രോസിക്യൂഷന് അനുകൂലമായി രണ്ട് പേർ മാത്രമാണ് കോടതിയിൽ മൊഴി നൽകിയത്. ഒന്ന് മുതൽ ഒമ്പത് വരെ സാക്ഷികൾ ഇൻക്വസ്റ്റ് സാക്ഷികളാണ്. ഇവരിൽ ഒന്നാം സാക്ഷിയായ വെള്ളിങ്കിരിയെ മാത്രമാണ് വിസ്തരിച്ചത്.

സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തെത്തി. വിറ്റ്നസ് പ്രൊട്ടക്‌ഷൻ സമിതിയുടെ നിർദേശം വന്നിട്ടും സാക്ഷികൾ കൂറുമാറുന്ന സാഹചര്യമാണുണ്ടായത്.