ബത്തേരിയിൽ വീണ്ടും കടുവ; വളർത്തുനായയെ കൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്

ബത്തേരി: വയനാടിനെ വീണ്ടും ഭീതിയിലാഴ്ത്തി കടുവ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ തൊഴിലാളിയുടെ വളർത്തുനായയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത് വന്നു. കടുവ ഇറങ്ങുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. ഇവിടെ കടുവയുടെ സാന്നിദ്ധ്യം പതിവാകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.

എസ്റ്റേറ്റിലെ നൂറുകണക്കിന് തൊഴിലാളികൾ ദിവസേന നടക്കുന്ന റോഡരികിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കടുവ കടിച്ച എസ്റ്റേറ്റിലെ ഒരു തൊഴിലാളിയുടെ നായയുടെ ജഡം പിന്നീട് തൊഴിലാളികൾ കണ്ടെടുത്തു.

ഇവിടെ കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് നാട്ടുകാർ പതിവായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാറുണ്ട്. ഈ പ്രദേശത്ത് മുമ്പ് കടുവകളെ കണ്ടിട്ടുള്ളവരുണ്ട്. ജനവാസമേഖലയെ ആക്രമിക്കുന്ന കടുവയെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അടുത്തിടെ ഒരു ആദിവാസി സ്ത്രീ കടുവയുടെ ആക്രമണത്തെ കഷ്ടിച്ച് അതിജീവിച്ചുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.