ചീറ്റകളെ എത്തിക്കാനുള്ള വിമാനത്തിന് ‘കടുവയുടെ മുഖം’; പറന്നിറങ്ങി ജംബോ ജെറ്റ്

വിൻഡ്ഹോക്ക് (നമീബിയ): ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എട്ട് ചീറ്റകളെ വഹിച്ചു കൊണ്ടുവരുന്ന വിമാനത്തിന് ‘കടുവയുടെ മുഖം’. നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തുവിട്ട ചിത്രത്തിൽ വിമാനത്തിന്‍റെ മുൻവശത്ത് കടുവയുടെ ചിത്രം വരച്ചിരിക്കുന്നത് കാണാം.

“കടുവകളുടെ നാട്ടിലേക്ക് ഗുഡ്‌വിൽ അംബാസഡർമാരെ എത്തിക്കുന്ന പ്രത്യേക പക്ഷി ധീരന്മാരുടെ നാട്ടിലിറങ്ങി,” ചിത്രം പങ്കുവച്ചുകൊണ്ട് ഹൈക്കമ്മീഷൻ കുറിപ്പിൽ പറഞ്ഞു. പ്രത്യേക സജ്ജീകരണങ്ങളുള്ള ബി 747 ജംബോ ജെറ്റ് നമീബിയയിൽ ലാൻഡ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൻമദിനമായ ഈ മാസം 17ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കും. അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളും ആദ്യം എത്തും. വേട്ടയാടൽ കാരണം ചീറ്റകൾക്ക് ഇന്ത്യയിൽ വംശനാശം സംഭവിച്ചിട്ടുണ്ട്. ചീറ്റകൾക്ക് ഇന്ത്യയിൽ വം‌ശനാശം സംഭവിച്ചതായി 1952ലാണ് കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.