എം.ആർ.അജിത് കുമാറിന് എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് സർക്കാർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതി പി.എസ്.സരിത്തിന്റെ മൊബൈൽ ഫോൺ അനധികൃതമായി പിടിച്ചെടുത്തതിനെ തുടർന്ന് വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ പുതിയ തസ്തികയിൽ നിയമിച്ചു. പൗരാവകാശ സംരക്ഷണത്തിനായി എ.ഡി.ജി.പിയുടെ എക്സ് കേഡർ തസ്തിക പുതുതായി സൃഷ്ടിച്ചാണ് നിയമനം. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിക്ക് തുല്യമായ അധികാരമായിരിക്കും ഈ തസ്തികയിലുള്ളത്. ഒരു വർഷത്തേക്കാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്.

സ്വപ്നയുടെ സുഹൃത്ത് ഷാജ് കിരണുമായി എം.ആർ അജിത് കുമാർ നടത്തിയ വാട്സാപ്പ് കോളുകളും വിവാദമായിരുന്നു. വാട്ട്സ്ആപ്പ് കോളിനെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തുകയും ഷാജ് കിരൺ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് അജിത് കുമാറിനെ സ്ഥലം മാറ്റിയത്. ഐജി: എച്ച് വെങ്കിടേഷിന് വിജിലൻസ് ഡയറക്ടറുടെ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും അറിയാതെയാണ് സരിത്തിന്റെ ഫോൺ വിജിലൻസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട അതൃപ്തി ഡി.ജി.പി വിജിലൻസ് മേധാവിയെ അറിയിച്ചിരുന്നു.

ആറ് മാസമായി അന്വേഷണം സ്തംഭിച്ച ലൈഫ് മിഷൻ കേസിൽ സരിത്തിന്റെ ഫോൺ മാത്രം പിടിച്ചെടുത്തതാണ് വിവാദമായത്. തിരുവനന്തപുരം വിജിലൻസ് വിഭാഗം അന്വേഷിക്കുന്ന കേസിൽ ഫോൺ പിടിച്ചെടുക്കാൻ പാലക്കാട് വിജിലൻസ് സംഘത്തെ നിയോഗിച്ചത് ആരാണെന്ന ചോദ്യം ഉയർന്നിരുന്നു. നോട്ടീസ് നൽകാതെയാണ് സരിത്തിനെ ബലം പ്രയോഗിച്ച് താമസസ്ഥലത്തുനിന്ന് നിന്ന് കൊണ്ടുപോയത്.