മുഖ്യമന്ത്രിക്ക് എതിരെ വീണ്ടും കോടതിയില്‍ സ്വപ്ന

കൊച്ചി: തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടന്നുവെന്നും അതിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ ടി ജലീലിന്റെ പരാതിയിൽ എടുത്ത കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ആരോപണം.

സ്വർണക്കടത്ത് ഉൾപ്പെടെ യുഎഇ കോൺസുലേറ്റിൽ നടത്തിയ ഹീനവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, ശിവശങ്കർ എന്നിവർക്ക് പ്രത്യേക പങ്കുണ്ടെന്നും ഹർജിയിൽ പറയുന്നു. കോടതിയിൽ നൽകിയ 164 മൊഴിയിലാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു.

കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ ചില വിശദാംശങ്ങൾ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ടെന്നും,അതിന്റെ പേരിലാണ് ഗൂഡാലോചന, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നതെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.