തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; സന്ദേശത്തിൽ ഉക്രൈൻ യുദ്ധം ഓർമ്മപ്പെടുത്തി മാർപാപ്പ

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി വീണ്ടുമൊരു ക്രിസ്മസ്. ബേത്ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നതിന്റെ ഓർമ്മകൾ പുതുക്കിയും സമാധാനത്തിന്‍റെയും ശാന്തിയുടെയും സന്ദേശങ്ങൾ പങ്കിട്ടും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുകൂടി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി.

യുദ്ധത്തില്‍ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓര്‍ക്കണമെന്ന് ഫ്രാൻസിസ് മാര്‍പ്പാപ്പ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു. ഉക്രൈനിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും പരാമർശിച്ച മാർപാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയൽക്കാരെ പോലും വിഴുങ്ങാൻ കഴിയുന്ന തരത്തിൽ എത്തിയിട്ടുണ്ടെന്നും പറഞ്ഞു. 

സുവിശേഷം വായിച്ച ശേഷം, യേശുവിന്‍റെ ജനനം പ്രഖ്യാപിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. വത്തിക്കാനിലും യേശു ജനിച്ച ബെത്ലഹേമിലെ നേറ്റിവിറ്റി ചർച്ചിലും നടന്ന വിശുദ്ധ കുർബാനയുടെ പ്രാർത്ഥനാ നിമിഷങ്ങളെ വിശ്വാസികൾ സ്വാഗതം ചെയ്തു. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പത്താമത്തെ ക്രിസ്മസ് സന്ദേശമായിരുന്നു ഈ വർഷത്തേത്. നാലായിരത്തിലധികം വിശ്വാസികൾ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രാർത്ഥനാ ചടങ്ങുകളും പ്രത്യേക ശുശ്രൂഷയിലും പങ്കെടുത്തു.