25 കോടിയുടെ ഓണം ബമ്പർ ആർക്കെന്ന് നാളെ അറിയാം; ഇതുവരെ വിറ്റത് 63 ലക്ഷം ടിക്കറ്റുകൾ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. ഭാഗ്യ സമ്മാനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അച്ചടിച്ച എല്ലാ ടിക്കറ്റുകളും വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ആകെ 67.5 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് പുറത്തിറക്കിയത്.

അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകുന്നേരം വരെ വിറ്റഴിഞ്ഞത്. ശേഷിക്കുന്ന നാലരലക്ഷം ടിക്കറ്റുകൾ ഇന്ന് വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറി വകുപ്പ്. അതേസമയം ഇത്തവണ ഓണം ബമ്പറിൽ റെക്കോർഡ് വിൽപ്പനയാണ് നടന്നത്.

ഒന്നാം സമ്മാനം 12 കോടി രൂപയുണ്ടായിരുന്ന ഓണം ലോട്ടറിയുടെ 54 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റുപോയത്. 300 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയായി ആരംഭിച്ച സംസ്ഥാന ഭാഗ്യക്കുറി ഇപ്പോൾ 500 രൂപയ്ക്ക് 25 കോടി രൂപ എന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ചരിത്രത്തിന്‍റെ ഭാഗമാകുകയാണ്. ആദായ നികുതി വെട്ടിക്കുറച്ചാണ് സമ്മാനത്തുക കൈമാറുക. ഒന്നാം സമ്മാനമായ 25 കോടി നേടിയാൽ വിജയിക്ക് 15.75 കോടി രൂപ ലഭിക്കും. ഏജന്‍റ് കമ്മീഷനും നികുതിയും വെട്ടിക്കുറച്ച ശേഷമുള്ള തുകയാണിത്.