സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾ രണ്ടാഴ്ചയ്ക്കകം പരിശോധിക്കും: ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകളും രണ്ടാഴ്ചയ്ക്കകം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഉദ്യോഗസ്ഥർക്ക് ഓരോ വാഹനത്തിന്‍റെയും പിന്നാലെ പോകാൻ കഴിയില്ല. 368 എൻഫോഴ്സ്മെന്‍റ് ഓഫീസർമാർ മാത്രമാണുള്ളത്. എല്ലാ വാഹനങ്ങളും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതിനാൽ, പരിശോധന ക്രമേണ വ്യാപിപ്പിക്കും.

സ്പീഡ് ഗവർണർ നടപടി കർശനമാക്കും. സ്പീഡ് ഗവർണർ അഴിച്ചു മാറ്റുന്ന സംഭവങ്ങളുണ്ട്. ഡീലർമാരുടെ സഹായവും ഇവർക്കുണ്ട്. അവരുടെ പങ്ക് സംശയിക്കണം. ഡീലർമാരുടെ ഷോറൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിശദാംശങ്ങൾ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. ഇല്ലെങ്കിൽ, ടെസ്റ്റിന് വരുമ്പോൾ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം കുറഞ്ഞ ജിപിഎസ് നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

മോട്ടോർ വാഹന നിയമങ്ങൾ കേന്ദ്ര നിയമങ്ങൾ ആണ്. പിഴ വളരെ കുറവാണ്. നിയമങ്ങൾ ലംഘിച്ച വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തി നടപടി സ്വീകരിച്ചു. എന്നാൽ ബസ് ഉടമകൾ കോടതിയെ സമീപിച്ചു. അതിനാൽ, മറ്റ് നടപടികൾ സാധ്യമാകുന്നില്ല. സംഭവം നടന്ന ദിവസം വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് വാഹനത്തിന്‍റെ ഉടമയ്ക്ക് അമിത വേഗതയെക്കുറിച്ച് മുന്നറിയിപ്പ് വന്നിരുന്നു. രാവിലെ 10.18 നും 10.59 നും ആണ് മുന്നറിയിപ്പ് വന്നതെന്നും വാഹന ഉടമയ്ക്കെതിരെ കേസെടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.