ടിപി കേസ് പ്രതികൾ പരോളില്‍ ഇറങ്ങിയപ്പോൾ മറ്റു കേസുകളിൽ പ്രതിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: ടിപി കേസിലെ പ്രതികളെ പരോളിൽ വിട്ടയച്ചപ്പോൾ അവർ മറ്റ് കേസുകളിൽ പ്രതികളായെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2018 നവംബറിൽ വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ കൊടി സുനി കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായിരുന്നു. കൊവിഡ് കാലത്ത് പ്രത്യേക പരോൾ ലഭിച്ചപ്പോൾ വയനാട് പടിഞ്ഞാറത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മനോജ് കുമാർ പ്രതിയാണെന്ന് കെ കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തടവുകാർക്ക് വർഷത്തിൽ 60 ദിവസത്തെ സാധാരണ ലീവും ഒരു തവണ പരമാവധി 45 ദിവസത്തെ എമർജൻസി ലീവും ലഭിക്കും. വിവാഹം, മരണം, അടുത്ത ബന്ധുക്കളുടെ അസുഖം എന്നിവയുടെ സമയത്ത് പരിശോധന നടത്തിയ ശേഷമാണ് അടിയന്തര അവധി അനുവദിക്കുന്നത്. കോവിഡ്-19 പകർച്ചവ്യാധി സമയത്ത് തടവുകാരുടെ സുരക്ഷ കണക്കിലെടുത്ത് സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം 2020 മാർച്ച് മുതൽ 2021 ഒക്ടോബർ വരെയും തുടർന്ന് 2022 മെയ് വരെയും സ്പെഷ്യൽ ലീവ് അനുവദിച്ചിരുന്നു.