അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു, ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്: ​ഗണേശ് കുമാർ

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്ന് പത്തനാപുരം എംഎൽഎ കെബി ​ഗണേശ് കുമാർ. അച്ഛന്‍റെ മരണശേഷം തനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ടായെന്നും അവസാന നാളുകളിൽ അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെന്നും ഗണേഷ് കുമാർ പറഞ്ഞു.

‘പലരും അച്ഛനെ മകനിൽ നിന്ന് അകറ്റാൻ ശ്രമിച്ചു. ഞാനൊരിക്കലും പിണങ്ങിയിട്ടില്ല. ഇടനിലക്കാർ അച്ഛനെ അകറ്റിനിർത്താൻ ശ്രമിച്ചു. അവസാനം ഞാൻ ചെയ്യുന്ന പല കാര്യങ്ങളും ശരിയാണെന്ന് അച്ഛനു മനസ്സിലായി. അവസാന നാളുകളിൽ, രണ്ടു വർഷം ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നപ്പോൾ, എന്‍റെ സത്യസന്ധത അച്ഛനു മനസ്സിലായി. അതുകൊണ്ടായിരിക്കാം അച്ഛൻ വലിയ സ്നേഹമായിരുന്നു.എല്ലാ കാര്യവും പറയുമായിരുന്നു. അച്ഛന് ഭയങ്കര ഓർമശക്തിയായിരുന്നു. എല്ലാവരെയും അറിയാം. ഇതൊക്കെ പറഞ്ഞ് തരുമായിരുന്നു”, ഗണേഷ് കുമാർ പറഞ്ഞു.

സിനിമയിൽ പല താരങ്ങളിൽ നിന്നും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കുറച്ച് കഴിയുമ്പോൾ ജീവചരിത്രമെഴുതും. ആ പുസ്തകത്തിൽ എല്ലാം തുറന്നെഴുതും. തന്നെ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. സിനിമയിൽ ജെലസുണ്ട്. സൂപ്പർ സ്റ്റാറുകളെ തൊടാൻ പോലും നമുക്കാവില്ല. സിനിമാക്കാരെ സ്ക്രീനിൽ മാത്രമേ കാണാവൂ. നേരിട്ട് അടുക്കരുത്. ആരെയും ഒരു കാര്യത്തിനും താൻ വിളിക്കില്ലെന്നും, വരാമെന്ന് പറഞ്ഞാലും പറ്റിക്കുമെന്നും, പണം വേണമെന്ന ആവശ്യമാണെന്നും, വളരെ കുറച്ച് ചെറുപ്പക്കാരേ ഫോൺ പോലും എടുക്കാറുള്ളൂ എന്നും ഗണേഷ് കുമാർ പറഞ്ഞു.