ട്രോളിംഗ് നിരോധനം ലംഘിച്ചു; മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന

മലപ്പുറം : അനധികൃത മത്സ്യബന്ധനം കണ്ടെത്താൻ മലപ്പുറത്തെ ഹാർബറുകളിൽ പരിശോധന നടത്തി.പരിശോധനയെ തുടർന്ന് താനൂർ ഹാർബറിൽ നിന്ന് ഫിഷറീസ് വകുപ്പ് മത്സ്യം പിടികൂടി നശിപ്പിച്ചു. ട്രോളിംഗ് നിരോധനം ലംഘിച്ചാണ് മത്സ്യം പിടിച്ചതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

സർക്കാർ ഉത്തരവ് ലംഘിച്ച് ചെറുമത്സ്യങ്ങളെ വ്യാപകമായി പിടികൂടുന്നതിനെതിരെ തീരപ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാണ്. ട്രോളിംഗ് നിരോധന കാലയളവിൽ ഇത്തരം ചെറിയ മത്സ്യങ്ങളെ പിടിക്കുന്നത് മത്സ്യ സമ്പത്തിൽ ഗണ്യമായ സ്വാധീനം ചെലുത്തുമെന്ന് ആശങ്കയുണ്ട്. സർക്കാരും ഫിഷറീസ് വകുപ്പും ഏർപ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് ഈ മത്സ്യബന്ധനം നടത്തുന്നത്.

കടലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയത്. യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കും ആണ് നിരോധനം. പരമ്പരാഗത ബോട്ടുകൾക്ക് മാത്രമേ മത്സ്യബന്ധനത്തിന് അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഈ രീതിയിൽ കൂടുതൽ ചെറുമത്സ്യങ്ങളെ പിടികൂടിയാൽ ട്രോളിംഗ് നിരോധനം നീക്കുമ്പോൾ കടലിൽ വലിയ മത്സ്യങ്ങൾ ഉണ്ടാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.