ബംഗ്ലദേശും പാക്കിസ്ഥാനും ഇന്ത്യയോടു ചേർക്കാൻ ശ്രമിക്കൂ: രാഹുലിനോട് അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സന്ദർശനത്തിനിടെ, ബംഗ്ലദേശിനെ ഇന്ത്യയോടു ചേർക്കണമെന്ന വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യുടെ പശ്ചാത്തലത്തിലാണു ഒരു ചോദ്യത്തിനുള്ള മറുപടിയിൽ ഹിമന്ത ബിശ്വ ശർമയുടെ വിവാദ പരാമർശം ഉണ്ടായത്.

കോൺഗ്രസ് ഭരണകാലത്ത് വിഭജിക്കപ്പെട്ട പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് അഖണ്ഡ ഭാരതം സൃഷ്ടിക്കാൻ രാഹുൽ ഗാന്ധി ശ്രമിക്കണമെന്ന് ഹിമന്ത ബിശ്വ പറഞ്ഞു.

“കശ്മീർ മുതൽ കന്യാകുമാരി വരെയും സിൽചാർ മുതൽ സൗരാഷ്ട്ര വരെയും നമ്മൾ ഒന്നാണ്. കോൺഗ്രസാണ് ഇന്ത്യയെ വിഭജിച്ച് ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാക്കിയത്. പിന്നീട് ബംഗ്ലദേശും രൂപം കൊണ്ടു. മുത്തച്ഛന്റെ (ജവഹർലാൽ നെഹ്‌റു) ചെയ്തികളിൽ ഖേദമുണ്ടെങ്കിൽ ഇന്ത്യൻ മണ്ണിൽ ഭാരത് ജോഡോ നടത്തുകയല്ല രാഹുൽ ചെയ്യേണ്ടത്. മറിച്ച് പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും തിരികെ ഇന്ത്യയുമായി സംയോജിപ്പിച്ച് അഖണ്ഡ ഭാരതം രൂപീകരിക്കാൻ വഴി തേടണം” ഹിമന്ത ബിശ്വ ചൂണ്ടിക്കാട്ടി. മുൻപ് കോൺഗ്രസിലായിരുന്ന ഹിമന്ത, 2015ലാണ് ബിജെപിയിൽ ചേർന്നത്.