കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനുവിന് വെള്ളി

കോമൺവെൽത്ത് ഗെയിംസ് ജൂഡോയിൽ തുലിക മാനു വെള്ളി നേടി. വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തിൽ സ്കോട്ട്ലൻഡിന്‍റെ സാറാ അഡ്ലിങ്ടണോട് കീഴടങ്ങി ആണ് തുലിക രണ്ടാം സ്ഥാനത്തെത്തിയത്. മത്സരത്തിന്‍റെ തുടക്കത്തിൽ ലീഡ് ചെയ്തിരുന്ന ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയാണ് സാറ അഡ്ലിങ്‌ടൺ അവസാന റൗണ്ടിൽ സ്വർണം നേടിയത്.

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിംഗ് വെങ്കല മെഡൽ നേടിയിരുന്നു. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് വിജയം. ആകെ 355 കിലോ ഭാരം ഉയർത്തി. സ്നാച്ചിൽ 163 കിലോ ഉയർത്തി ദേശീയ റെക്കോഡ് കുറിച്ചു. ക്ലീൻ ആൻഡ് ജെർക്കിൽ 192 കിലോഗ്രാം. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിങ്ങും വെങ്കലം നേടി. ആകെ 390 കിലോയാണ് ഉയർത്തിയത്. ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിൽ വെയിൽസിന്‍റെ ഹെലൻ ജോൺസിനെ 5-0ന് നിഖാത്ത് തോൽപ്പിച്ചു. സെമിയിൽ ഇംഗ്ലണ്ടിന്‍റെ സവാന്ന ആൽഫി സ്റ്റെബ്ലിയെ നേരിടും. ശനിയാഴ്ചയാണ് മത്സരം.

ഹൈജമ്പിൽ തേജസ്വിൻ ശങ്കർ വെങ്കലം നേടി. 2.22 മീറ്റർ ചാടിയാണ് നേട്ടം. 2022 ലെ കോമൺവെൽത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഹൈജമ്പിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 23 കാരനായ താരം ആദ്യ ജമ്പിൽ 2.10 മീറ്റർ മറികടന്നു. തുടർന്ന് 2.15, 2.19, 2.22 മീറ്റർ. ഒടുവിൽ 2.25 മീറ്റർ ദൂരം കടക്കാനായില്ല. ന്യൂസിലാൻഡിന്‍റെ ഹാമിഷ് കെർ (2.25) ആണ് സ്വർണം നേടിയത്. ഓസ്ട്രേലിയയുടെ ബ്രണ്ടൻ സ്റ്റാർക്ക് വെള്ളി മെഡൽ നേടി.