തുനിഷയുടെ മരണത്തിന് പിന്നിൽ ലൗ ജിഹാദെന്ന വാദമുയർത്തി മഹാരാഷ്ട്ര മന്ത്രി; നിഷേധിച്ച് പൊലീസ്

മുംബൈ: ടെലിവിഷൻ താരം തുനിഷയുടെ ആത്മഹത്യയ്ക്ക് കാരണം ലൗ ജിഹാദാണെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജൻ. പൊലീസ് കേസ് അന്വേഷണം നടത്തുകയാണ്. ലൗ ജിഹാദിനെതിരെ കർശന നിയമം കൊണ്ടുവരാൻ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും മഹാജൻ പറഞ്ഞു.

തുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ചയാണ് ഗിരീഷ് മഹാജൻ ആരോപണം ഉന്നയിച്ചത്. സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ അനുദിനം വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ഷീസന്‍റെയും തുനിഷയുടെയും ഫോണുകൾ കണ്ടെടുത്തതായും എസിപി ചന്ദ്രകാന്ത് യാദവ് പറഞ്ഞു.

തുനിഷയും ഷീസാനും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ആത്മഹത്യ ചെയ്തതെന്ന് എസിപി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഷൂട്ടിംഗ് ഇടവേളയ്ക്കിടെ ശുചിമുറിയിൽ പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. സെറ്റിലുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും എസിപി കൂട്ടിച്ചേർത്തു.