ഗുജറാത്തിൽ പാടത്തു സെറ്റിട്ട് ട്വന്റി20; റഷ്യൻ വാതുവയ്പുകാരെ പറ്റിച്ചു

മെഹ്സാന (ഗുജറാത്ത്): ഈ വാർത്ത വായിച്ച ശേഷം ഇത് സംഭവിക്കുമോ എന്ന് സംശയിക്കുന്നത് സ്വാഭാവികമാണ്! ഗുജറാത്തിലെ മെഹ്സാനയിലെ പോലീസ് അവിശ്വസനീയമായ ഒരു ‘ക്രിക്കറ്റ് കുംഭകോണം’ പൊളിച്ചടുക്കി. ഷൊയ്ബ് ദവ്ദ എന്നയാളുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ഇയാളെ കൂടാതെ മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിൽ നിന്ന് 67 കിലോമീറ്റർ അകലെയുള്ള മെഹ്സാനയിലെ മോളിപൂർ ഗ്രാമത്തിലാണ് സംഭവം. കൃഷിസ്ഥലം വാടകയ്ക്കെടുത്ത് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയാണ് തട്ടിപ്പ് നടത്തിയത്. ‘ഒറിജിനാലിറ്റി’ക്കായി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു. ഐപിഎല്ലിന്‍റെ മാതൃകയിലാണ് ടീമുകളെ തിരഞ്ഞെടുത്തത്. ഈ ടീമുകളിൽ കളിക്കാൻ ദിവസവേതനക്കാരായി ആളുകളെ നിയമിച്ചു. ഇന്ത്യയിലെ ഒരു ‘വലിയ ലീഗ്’ ആയി യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്താണ് അവർ റഷ്യയിലെ വാതുവെപ്പുകാരെ കബളിപ്പിച്ചത്. ഐപിഎൽ പോലുള്ള വലിയ ലീഗാണെന്ന് തെറ്റിദ്ധരിച്ച റഷ്യക്കാർ വാതുവെപ്പ് തുടങ്ങി. റഷ്യയിൽ നിന്ന് വാതുവെപ്പ് വിവരങ്ങൾ ഈ സ്ഥലത്തേക്ക് ചോർത്തുകയും ഗെയിമിൽ കൃത്രിമം കാണിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയത്.

അടുത്തിടെ റഷ്യയിൽ നിന്ന് മെഹ്സാനയിൽ തിരിച്ചെത്തിയ ഷൊയ്ബാണ് ഇതിന്‍റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. വാതുവെപ്പിന് പേരുകേട്ട റഷ്യയിലെ ഒരു പബ്ബിലെ ജീവനക്കാരനായിരുന്നു ഷൊയ്ബ്. ഇവിടെ പരിചയപ്പെട്ട ആസിഫ് മുഹമ്മദിന്‍റെ ഉപദേശ പ്രകാരമാണ് ഐപിഎല്ലിന്‍റെ മാതൃകയിൽ തട്ടിപ്പ് ലീഗ് നടത്താൻ തീരുമാനിച്ചത്. ‘സെഞ്ച്വറി ഹിറ്റേഴ്സ് ടി 20’ എന്നാണ് മത്സരങ്ങൾക്ക് പേരിട്ടിരിക്കുന്നത്. ചെന്നൈ ഫൈറ്റേഴ്സ്, ഗാന്ധിനഗർ ചാലഞ്ചേഴ്സ്, പലൻപൂർ സ്പോർട്സ് കിംഗ്സ് എന്നീ പേരുകളിലാണ് ടീമുകൾ അറിയപ്പെടുന്നത്.