ഗുജറാത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ രണ്ട് സിആര്‍പിഎഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ച് കൊലപ്പെടുത്തി. രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ഒരു ഗ്രാമത്തില്‍ വച്ചാണ് ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ വെടിവെയ്പ്പ് നടന്നത്.

പോര്‍ബന്തറില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ തുക്ഡ ഗോസ ഗ്രാമത്തിലെ കേന്ദ്രത്തിലാണ് സിആര്‍പിഎഫ് ജവാന്മാര്‍ താമസിച്ചിരുന്നത്. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷയ്ക്കുമായി മണിപ്പൂരിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ നിന്നാണ് ജവാന്മാരെ ഗുജറാത്തിലേക്ക്‌ ഡ്യൂട്ടിക്ക് നിയോഗിച്ചത് എന്ന് പോർബന്തർ കലക്ടറും തിരഞ്ഞെടുപ്പ് ഓഫിസറുമായ എ.എം.ശർമ പറഞ്ഞു.

വാക് തര്‍ക്കത്തിനിടെ ഒരു ജവാന്‍ എകെ-47 റൈഫിള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.