രണ്ടംഗ സെർച്ച് കമ്മിറ്റി ചട്ടവിരുദ്ധമെന്ന് കേരള സർവകലാശാല വി.സി

തിരുവനന്തപുരം: ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വി.സി നിയമന വിവാദത്തിൽ രണ്ടംഗ സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയത് നിയമവിരുദ്ധമാണെന്ന് ഇന്ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വി.സി പറഞ്ഞു. സെനറ്റ് യോഗം വിളിക്കുന്നതിൽ വി.സി തീരുമാനമെടുത്തില്ല. ഗവർണർ നിയോഗിച്ച സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്നും കേരള സർവകലാശാല വി.സി പറഞ്ഞു.

വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടൻ നാമനിർദ്ദേശം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഗവർണർ വി.സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.സി പ്രതിനിധിയെ നാമനിർദ്ദേശം ചെയ്തില്ല. ഗവർണറുടെയും യു.ജി.സിയുടെയും പ്രതിനിധികൾ മാത്രം ഉൾപ്പെടുന്ന സമിതി രൂപീകരിച്ചത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി സെനറ്റ് ഗവർണറെ തള്ളി പ്രമേയം പാസാക്കിയ കാര്യം വി.സി മറുപടിയായി നൽകി. പ്രമേയത്തെക്കുറിച്ച് അറിഞ്ഞെന്ന് പറഞ്ഞ ഗവർണർ അന്ത്യശാസനമായി വി.സിക്ക് പുതിയ കത്ത് നൽകി. 

എന്നിട്ടും പ്രതിനിധിയെ നൽകാൻ വി.സി തയ്യാറായില്ല. ഇതോടെ വി.സിക്കെതിരെ ഗവർണർ നടപടിയെടുത്തേക്കുമെന്നാണ് വിവരം. ഒക്ടോബർ മൂന്നിന് കേരളത്തിൽ തിരിച്ചെത്തിയ ശേഷം ഗവർണർ നടപടിയുമായി മുന്നോട്ട് പോകും. എന്നാൽ, ഗവർണർ ഏകപക്ഷീയമായി രൂപീകരിച്ച സമിതിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല.