കേരളത്തിലേക്ക് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി എത്തുന്നു

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങൾ കൂടി കേരളത്തിലെത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ എത്തിച്ച കെ എസ് ആര്‍ ടി സി ബസില്‍ ഉച്ചയ്ക്കുശേഷം തമിഴ്നാട്ടിലെ ആരക്കോണത്തുനിന്നും സംഘം കേരളത്തിലേക്ക് തിരിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിൽ 21 പേർ വീതമുള്ള സംഘമാണ് എത്തുക. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. പലയിടത്തുനിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ഇത്തവണ സംസ്ഥാന സർക്കാരും ഡാം മാനേജ്മെന്‍റും അതീവ ജാഗ്രതയിലാണ്. നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ മുല്ലപ്പെരിയാർ, മലമ്പുഴ ഡാമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ ഡാമിന്‍റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിലായിരുന്ന എൻ.ഡി.ആർ.എഫ് സംഘത്തെ മുല്ലപ്പെരിയാറിൽ വിന്യസിച്ചിട്ടുണ്ട്. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമെങ്കിൽ സ്വീകരിക്കേണ്ട എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി റവന്യൂ മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു.