കരിപ്പൂർ വിമാനാപകടത്തിന് ഇന്ന് രണ്ടാണ്ട്

കരിപ്പൂർ: 21 പേരുടെ ജീവനെടുത്ത കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് ഇന്നേക്ക് രണ്ട് വർഷം. പൈലറ്റിൻ്റെ പിഴവ് ആണ് അപകടത്തിന് കാരണമായത് എന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടും അപകടത്തിന് ശേഷം വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീങ്ങിയിട്ടില്ല.

2020 ഓഗസ്റ്റ് 7 ന് രാത്രി എട്ടുമണിയോടെ ആണ് കരിപ്പൂർ വിമാനത്താവളത്തിൽ ആ ദുരന്ത വിമാനം പറന്നിറങ്ങിയത്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനംകനത്ത മഴയിൽ റൺവേ കാണാതെ രണ്ട് വട്ടം ലാൻഡ് ചെയ്യാതെ പറന്നുയരുകയും പിന്നീട് ലാൻഡ് ചെയ്തത് സാധാരണ ലാൻഡ് ചെയ്യാൻ ഉപയോഗിക്കാത്ത റൺവേയിലും ആയിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പ് നിലവും കടന്നു 35 മീറ്ററോളം താഴേക്ക് വീണു 3 കഷ്ണമായി പിളരുകയായിരുന്നു.

വിമാനത്തിന്റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാർ എന്നിവരെ കൂടാതെ 19 പേരാണ് അപകടത്തിൽ മരിച്ചത്. 122 പേര്‍ക്ക് പരിക്കേറ്റു. കരിപ്പൂർ വിമാനാപകടം ഒരു വലിയ ദുരന്തം ആകാതിരുന്നത് പ്രദേശവാസികളുടെ സമയോചിതമായ ഇടപെടൽ കാരണമാണ്