റഷ്യയുമായി സഹകരിച്ച് ബഹിരാകാശക്കുതിപ്പിന് യുഎഇ

ദുബായ്: റഷ്യൻ സഹകരണത്തോടെ ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാൻ യുഎഇ പദ്ധതിയിടുന്നു. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശയാത്രികനായ ഹസ്സ അൽ മൻസൂരിയെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചതുൾപ്പെടെയുളള പ്രധാന ദൗത്യങ്ങളിൽ പ്രധാന പങ്ക് വഹിച്ച റഷ്യയുമായുള്ള സഹകരണം ഇത് വിപുലീകരിക്കും.

ബഹിരാകാശത്ത് സ്വന്തമായി അന്താരാഷ്ട്ര നിലയം സ്ഥാപിക്കാനും പുതിയ പദ്ധതികൾ ആരംഭിക്കാനുമുള്ള റഷ്യയുടെ നീക്കം രാജ്യത്തിന് കൂടുതൽ അവസരം നൽകുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്‍റർ (എംബിആർസി) ഡയറക്ടർ ജനറൽ സാലിം അൽ മർറി പറഞ്ഞു. ബഹിരാകാശ എഞ്ചിനീയറിംഗ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനം, റോബോട്ടിക്സ്, നാവിഗേഷൻ, മെഡിക്കൽ എയ്ഡ്, റിസോഴ്സ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിൽ പഠനത്തിനും ഗവേഷണത്തിനും ഇത് അവസരങ്ങൾ നൽകും.

ബഹിരാകാശ ദൗത്യങ്ങൾക്കായി യു.എ.ഇയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ റഷ്യൻ ഭാഷയും പഠിപ്പിക്കുന്നുണ്ട്. ഉക്രൈൻ വിഷയത്തിൽ “ബഹിരാകാശത്ത്” യുഎസ് നിലപാടിനെ നേരിടാൻ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) അമേരിക്കയുമായുള്ള സഹകരണം 2024 ൽ അവസാനിപ്പിക്കാനാണ് റഷ്യ പദ്ധതിയിടുന്നത്.