യുക്രൈനിലെ 4 പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്തു; നാറ്റോ അംഗത്വം തേടി സെലെൻസ്കി

കീവ്: യുക്രൈന് എത്രയും വേഗം നാറ്റോ അംഗത്വം നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. യുക്രൈനിന്റെ കിഴക്കൻ, തെക്കൻ മേഖലയിലെ നാല് പ്രവിശ്യകൾ റഷ്യയുമായി ചേർത്തതിന് പിന്നാലെയാണ് സെലെൻസ്കിയുടെ അഭ്യർത്ഥന പുറത്തു വന്നത്.

“നാറ്റോ സഖ്യത്തിന്റെ മാനദണ്ഡങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ടെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. എത്രയും വേഗം നാറ്റോ അംഗത്വം ലഭിക്കുന്നതിനായി ഞങ്ങൾ വീണ്ടും അപേക്ഷിക്കുന്നു.” – സെലെൻസ്കി പറഞ്ഞു.

പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം യുക്രൈൻ റഷ്യയുമായി ചർച്ച നടത്തില്ലെന്നും പുതിയ പ്രസിഡന്റുമായിട്ടായിരിക്കും ഇനി ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ എന്നീ പ്രവിശ്യകൾ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി റഷ്യയിൽ ഉൾപ്പെടുത്തിയത്. പുടിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നാല് പ്രവിശ്യകളിലെയും റഷ്യൻ അനുകൂല നേതാക്കൾ കരാറിൽ ഒപ്പുവച്ചു.

റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങളിൽ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ലുഹാൻസ്ക് (98%), ഡൊണെറ്റ്സ്ക് (99%), ഹേഴ്സൻ (87%), സാപൊറീഷ്യ (93%) എന്നീ രാജ്യങ്ങളിലെ ജനങ്ങൾ ഹിതപരിശോധനയിലൂടെ റഷ്യയുടെ ഭാഗമാകാൻ സമ്മതിച്ചതായി റഷ്യ അവകാശപ്പെട്ടു. യുക്രൈനിലെ ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന പ്രദേശമാണിത്. ഇതുമായി ബന്ധപ്പെട്ട കരട് നിയമം തിങ്കളാഴ്ച റഷ്യൻ പാർലമെന്റ് പാസാക്കും.