പാലക്കാട് വ്യപാര സമുച്ചയത്തിൽ അനധികൃ നിർമാണം

പാലക്കാട്: ചട്ടം ലംഘിച്ച് പാലക്കാട് മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി മുഹമ്മദ് ബഷീറിൻ്റെ ബഹുനില കെട്ടിട നിർമാണം. നഗര മധ്യത്തിലാണ് വ്യാപാര സമുച്ചയത്തിലെ അനധികൃത നിർമാണം. ഓഡിറ്റ് റിപ്പോർട്ടിൽ അൽഫായിദ കൺവെൻഷൻ സെൻ്ററിൻ്റെ നികുതി തിട്ടപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്ന് കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് തുടക്കമിട്ടതായി നഗരസഭ സെക്രട്ടറി അറിയിച്ചു.

1991.29 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടം പണിയാൻ 2013ലാണ് മുഹമ്മദ് ബഷീറിന് അനുമതി കിട്ടിയത്. എന്നാൽ നിലവിലെ കെട്ടിടത്തിൻ്റെ വിസ്തീർണം 7528.88 ചതുരശ്ര മീറ്ററാണ്. അതായത് അനുമതിയില്ലാതെ 5,537.59 ചതുരശ്ര മീറ്റർ കെട്ടിയിട്ടുണ്ട്. മൂന്ന് നിലകളിലായാണ് വ്യാപാര സമുച്ചയം. ഇതിൽ മൂന്നാം നിലയെ കുറിച്ച് നഗരസഭയുടെ രേഖകളിലെങ്ങും പരാമർശമിച്ചിട്ടില്ല. 2018 ഏപ്രിൽ ഒന്നു മുതൽ 2021 ഡിസംബർ 31 വരെയുള്ള ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ വ്യക്തമാക്കുന്നത്. ഓഡിറ്റ് സംഘവും നഗരസഭ ഉദ്യോഗസ്ഥരും കഴിഞ്ഞ ഫെബ്രുവരി നാലിന് വ്യാപാര സമുച്ചയം പരിശോധിച്ചിരുന്നു. മൂന്നാം നില അനധികൃതമായതിനാൽ ഇത് ക്രമപ്പെടുത്താൻ കോംപൗണ്ടിങ് ഫീസായി 1,66,128 രൂപ അടയ്ക്കാൻ ഓഡിറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 7528.88 ചതുരശ മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ നികുതി ഈടാക്കുന്നത് 1031.33 ചതുരശ്ര മീറ്ററിന് മാത്രമാണ്. നികുതി നിർണയിക്കുമ്പോൾ, ബേസ്മെന്റും 2,3 നിലകളും കണക്കിലെടുത്തില്ല. അതായത്, 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടില്ല.

കെട്ടിടത്തിന് നികുതി നിശ്ചയിച്ചതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. 100 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് കൗൺസിൽ നിർണയിച്ച നികുതി ,ഒരു ചതുരശ്ര മീറ്ററിന് 50 രൂപയും നൂറ് ചതുരശ്ര മീറ്ററിനു മുകളിലുള്ളവയ്ക്ക് 80 രൂപയുമാണ്. എന്നാൽ നഗരസഭ അധ്യഷൻ്റെ കെട്ടിടത്തിന് നിശ്ചയിച്ചത് 50 രൂപയാണ്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ സപ്ലിമെന്ററി റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ.