നിർബന്ധിത പിരിച്ച് വിടലിൽ ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമൻസ്

ബെംഗളൂരു: ജീവനക്കാരുടെ നിർബന്ധിത പിരിച്ച് വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്.

ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ നാസന്‍റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (എൻഐടിഇഎസ്) നൽകിയ പരാതിയെ തുടർന്നാണ് തൊഴിൽ മന്ത്രാലയം ആമസോണിന് സമൻസ് അയച്ചത്. ആമസോൺ ജീവനക്കാരെ കമ്പനിയിൽ നിന്ന് നിർബന്ധിച്ച് നീക്കിയതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ എൻ.ഐ.ടി.ഇ.എസ് അറിയിച്ചു. 

നവംബർ 30 നകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പിരിച്ച് വിടുന്ന ജീവനക്കാർക്ക് മെയിൽ അയച്ചതായി എൻ.ഐ.ടി.ഇ.എസ് അറിയിച്ചു. ഇത് മൂലം പലരുടെയും ഉപജീവന മാർഗം നഷ്ടപ്പെട്ടതായും എൻ.ഐ.ടി.ഇ.എസ് ചൂണ്ടിക്കാട്ടുന്നു. വ്യാവസായ തർക്ക നിയമപ്രകാരം, സർക്കാരിന്റെ അനുമതിയില്ലാതെ ഒരു തൊഴിലുടമയ്ക്ക് ജീവനക്കാരെ പിരിച്ച് വിടാൻ കഴിയില്ലെന്നും എൻ.ഐ.ടി.ഇ.എസ് വാദിക്കുന്നു.