സര്‍വകലാശാലകളെ പാര്‍ട്ടി ഓഫീസുകളാക്കി, ദുരവസ്ഥയിലാക്കി; വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെയും സർവകലാശാലകളുടെയും ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ സങ്കടവും സഹതാപവുമല്ലാതെ മുപ്പതാംകിട കുശുമ്പെങ്കിലും തോന്നുമോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മികവിന്‍റെ കേന്ദ്രങ്ങളാകേണ്ടിയിരുന്ന സർവകലാശാലകളെ പിന്‍വാതിലിലൂടെ സ്വന്തം പാർട്ടിക്കാരെയും പ്രിയപ്പെട്ടവരെയും നിയമിക്കാനുള്ള പ്ലാറ്റ്ഫോമുകളാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവിൽ പ്രതിപക്ഷത്തിന് അമർഷമുണ്ടെന്ന മന്ത്രി ആർ ബിന്ദുവിന്‍റെ പരാമർശത്തിന് മറുപടിയായാണ് സതീശൻ ഇങ്ങനെ പറഞ്ഞത്.

“പിന്‍വാതിൽ നിയമനങ്ങളെക്കുറിച്ചാണ് കേരളത്തിലെ ഓരോ ദിവസത്തെയും വാർത്തകളിലൊന്ന്. പാർട്ടിയുമായി ബന്ധമില്ലാത്തവരെ ഒരു സർവകലാശാലയിലും നിയമിക്കാറില്ല. അതിനുള്ള മാനദണ്ഡങ്ങളിൽ സൗകര്യത്തിനനുസരിച്ച് മാറ്റം വരുത്തുകയാണ്. ഇതിലൂടെ, അത് അർഹിക്കുന്നവർക്ക് നിഷേധിക്കപ്പെടുന്നു. പിന്‍വാതിൽ നിയമനങ്ങൾ അക്കാദമിക് സമൂഹത്തിലും യുവാക്കളിലും അസ്വസ്ഥത സൃഷ്ടിച്ചു. സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കുകയും അവയെ പാർട്ടി ഓഫീസുകളാക്കി മാറ്റുകയും ചെയ്യുന്നത് ശരിയല്ല. നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി.”

“വൈസ് ചാൻസലർമാരെ സ്വന്തം ആഗ്രഹങ്ങൾ ചെയ്യാൻ നിയമിച്ച പാവകളാക്കി മാറ്റിയിരിക്കുന്നു. ഗവേഷണ പ്രബന്ധം പകർത്തിയ വ്യക്തിയെ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിച്ചു. പേപ്പറുകൾ പരിശോധിക്കാൻ സർവകലാശാല തീരുമാനിക്കുന്നതിന് മുമ്പ് തന്‍റെ നിയമനം നടന്നതിനാൽ കോപ്പിയടി ഗൗരവമായി എടുക്കരുതെന്ന് അദ്ദേഹം സർവകലാശാലയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം സർവകലാശാലയും അംഗീകരിച്ചു. അക്കാദമിക് മികവുള്ള ആളുകൾ എഴുതിയ പ്രബന്ധം പകർത്തിയ വ്യക്തി ഇപ്പോഴും നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു.” – വി.ഡി സതീശൻ പറഞ്ഞു.