ബാലയുടെ ആരോപണം നിഷേധിച്ച് ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍

‘ഷഫീഖിന്‍റെ സന്തോഷം’ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലം നൽകിയില്ലെന്ന ബാലയുടെ ആരോപണം ശരിയല്ലെന്ന് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പറയുന്നു. സിനിമയിൽ ജോലി ചെയ്ത ഒരാൾക്ക് പോലും പ്രതിഫലം കൊടുക്കാതിരുന്നില്ലെന്ന് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പറഞ്ഞു.

തന്റെ സഹോദരൻ ഉണ്ണി മുകുന്ദനാണ് ചിത്രം നിർമ്മിക്കുന്നത് എന്നതിനാൽ പ്രതിഫലം വാങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് ബാല ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത്. എന്നാൽ രണ്ട് ലക്ഷം രൂപയാണ് ബാലയ്ക്ക് പാരിതോഷികമായി നൽകിയതെന്ന് വിനോദ് മംഗലത്ത് പറഞ്ഞു.

മനോജ് കെ ജയനെയാണ് ബാല അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കാരണം മനോജ് കെ ജയന് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായതിനാൽ, സംവിധായകനും മറ്റുള്ളവരും ഇത് ആരാണ് അവതരിപ്പിക്കേണ്ടതെന്ന് ചർച്ച ചെയ്തു. ബാല പെർഫോം ചെയ്താൽ നല്ലതാകില്ലേ എന്ന് നിർദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണ്. ബാല വളരെ സന്തുഷ്ടനായിരുന്നു, ഷഫീഖിന്‍റെ സന്തോഷത്തിൽ അഭിനയിക്കാൻ തയ്യാറായി. അദ്ദേഹം നന്നായി ചെയ്തു. അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും വിനോദ് മംഗലത്ത് പറഞ്ഞു.

പ്രതിഫലം വേണ്ടെന്ന് പറഞ്ഞ ബാലയ്ക്ക് ഡബ്ബിംഗിന് ശേഷം ആദ്യം ഒരു ലക്ഷം രൂപ നൽകി. ബാക്കി ഒരു ലക്ഷം രൂപ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നൽകിയിരുന്നു. വളരെ സന്തോഷത്തോടെയാണ് വേർപിരിഞ്ഞതെന്നും എന്തിനാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന് അറിയില്ലെന്നും വിനോദ് മംഗലത്ത് പ്രതികരിച്ചു. സിനിമ വിജയമായതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും വിനോദ് മംഗലത്ത് പറഞ്ഞു.