മെക്സിക്കൻ അഭയാര്‍ത്ഥികളെ തടയാന്‍ കണ്ടെയ്നർ മതില്‍ പണിത് യുഎസ്

യുഎസ്-മെക്സിക്കോ അതിർത്തിയിൽ പുതിയ മതിൽ നിർമ്മിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. മെക്സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളെ തടയുന്നതിനായാണ് പുതിയ മതിൽ പണിയുന്നത്. എന്നിരുന്നാലും, ഇത്തവണ കണ്ടെയ്നർ ഉപയോഗിച്ചാണ് മതിൽ നിർമ്മിക്കുക. അതും കപ്പലിലെ ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ. പക്ഷെ അതിർത്തി സുരക്ഷിതമാക്കാനാണ് കണ്ടെയ്നർ മതിൽ നിർമ്മിക്കുന്നതെന്ന് അരിസോണ ഗവർണർ ഡഗ് ഡ്യൂസ് പറഞ്ഞു. ഈ വർഷം ആദ്യമാണ് മതിൽ നിർമ്മാണം ആരംഭിച്ചതെങ്കിലും ഇപ്പോൾ അത് വിവാദമായിരിക്കുകയാണ്. 

പുതിയ മതിൽ നിർമ്മാണം പ്രാദേശിക വനത്തെയും ഫെഡറൽ ഭൂമിയെയും വേർതിരിക്കുകയാണെന്നാണ് പ്രധാന ആരോപണം. എന്നിരുന്നാലും, ഡഗ് ഡ്യൂസിന് ഗവർണർ സ്ഥാനം ഒഴിയാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, മതിൽ നിർമ്മാണം വേഗത്തിലാണ്. ഭിത്തിയുടെ മുഴുവൻ പണിയും കണ്ടെയ്നര്‍ ഉപയോഗിച്ചാണ് ചെയ്യുന്നത്. അരിസോണയുടെ അടുത്ത ഗവർണറായ കാറ്റി ഹോബ്സ് കണ്ടെയ്നർ മതിലുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ടെയ്നർ നിർമ്മാണം തദ്ദേശീയ ജീവജാലങ്ങൾക്കും പ്രകൃതിദത്ത ജലസംവിധാനങ്ങൾക്കും തടസ്സമാണെന്ന് ആരോപിച്ച് പരിസ്ഥിതി സംഘടനകൾ ദിവസങ്ങളോളം പ്രതിഷേധിച്ചതിനെ തുടർന്ന് നിർമ്മാണം മന്ദഗതിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

അതേസമയം, അരിസോണയിലെ സാന്താ ക്രൂസ് കൗണ്ടിയിലെ ഷെരീഫ് ഡേവിഡ് ഹാത്ത്വേ, കണ്ടെയ്നർ തൊഴിലാളികൾ തന്‍റെ അധികാരപരിധിയിൽ എത്തിയാൽ നിര്‍മ്മാണം തടയുമെന്നും അറസ്റ്റ് ചെയ്യുമെന്നും പ്രഖ്യാപിച്ചു. കണ്ടെയ്നർ മതിൽ നിർമ്മിക്കുന്ന പ്രദേശം പൂർണ്ണമായും ഫെഡറൽ ഭൂമിയും ദേശീയ വനമേഖലയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഭരണകൂടത്തിന്‍റെയോ സ്വകാര്യ വ്യക്തിയുടെയോ ഭൂമിയല്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.