Latestലോകം

ചൈനയ്ക്ക് മേൽ ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാക്കുമെന്ന് യുഎസ്; വ്യാപാരക്കരാറിന് ധാരണ

ക്വാലലംപുർ: യുഎസ്-ചൈന തീരുവ യുദ്ധത്തിൽ അയവ് വരുന്നു. ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്ന തർക്കങ്ങളിൽ മഞ്ഞുരുകിയെന്നും പരസ്പര ധാരണയായെന്നും ചർച്ചകളിൽ ചൈനയുടെ പ്രതിനിധിയായ ലി ചെങ്ഗാങ് ആസിയാൻ ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

തർക്കവിഷയങ്ങളി‍ൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രാഥമിക ധാരണയായെന്നാണ് ചെങ്ഗാങ് അറിയിച്ചത്. കരാറിനു വഴിയൊരുങ്ങിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പറഞ്ഞു. ഉടൻതന്നെ ചൈന സന്ദർശിക്കുമെന്നു പറഞ്ഞ ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് യുഎസിൽ വാഷിങ്ടനിലോ ഫ്ലോറിഡയിലെ തന്റെ സ്വകാര്യവസതിയിലോ സന്ദർശനം നടത്തുന്നതും സ്വാഗതം ചെയ്തു.

ചൈനയ്ക്കു മേൽ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഈയാഴ്ച ദക്ഷിണ കൊറിയയിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും കൂടിക്കാഴ്ച നടത്തിയേക്കും.

സാങ്കേതിക മേഖലയ്ക്ക് ഒഴിച്ചുകൂടാനാകാത്ത അപൂർവധാതു കയറ്റുമതിയിലുള്ള നിയന്ത്രണം ചൈന ഒരു വർഷത്തേക്കു മരവിപ്പിക്കും. ചൈനയിൽനിന്നുള്ള ഇറക്കുമതി വസ്തുക്കൾക്ക് ട്രംപ് 100% അധികതീരുവ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരുരാഷ്ട്രങ്ങളും തമ്മിലെ വ്യാപാര ബന്ധം പാടെ ഉലഞ്ഞതോടെയാണ് അനുരഞ്ജന ചർച്ചകൾ തുടങ്ങിയത്.