‘ഉപയോഗിച്ച് വലിച്ചെറിയുക എന്നത് വിവാഹ ബന്ധങ്ങളെയും ബാധിച്ചു’: ഹൈക്കോടതിയുടെ വിവാദപരാമർശം

കൊച്ചി: സംസ്ഥാനത്തെ വിവാഹമോചനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിവാദ പരാമർശങ്ങൾ നടത്തി. ഉപഭോക്തൃ സംസ്കാരം വിവാഹത്തെ ബാധിച്ചിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിൽ നിന്ന് അവരെ തടയുന്ന തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിവാദ പരാമർശങ്ങൾ.

ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഒരുകാലത്ത് ശക്തമായ കുടുംബബന്ധങ്ങൾക്ക് പേരുകേട്ടതായിരുന്നു. എന്നാൽ നിലവിലെ പ്രവണത ദുർബലവും സ്വാർത്ഥവുമായ കാര്യങ്ങൾക്കും വിവാഹേതര കാര്യങ്ങൾക്കും ഒരു ദാമ്പത്യത്തെ തകർക്കുക എന്നതാണ്. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളുമാണ് ജനസംഖ്യയുടെ ഭൂരിപക്ഷമെങ്കിൽ, അത് സമൂഹത്തിന്‍റെ ശാന്തതയെയും വളർച്ചയെയും ബാധിക്കും. കടമകളില്ലാത്ത ജീവിതം ആസ്വദിക്കുന്നതിൽ നിന്ന് അവരെ തടയുന്ന ഒരു തിന്മയായാണ് പുതിയ തലമുറ വിവാഹത്തെ കാണുന്നത്.

എന്നെന്നേക്കുമായി ആശങ്ക ക്ഷണിച്ചുവരുത്തുന്നയാളാണ് ഭാര്യ എന്നാണ് ഇന്നത്തെ ചിന്ത. ഉപയോഗിക്കുന്നതും വലിച്ചെറിയുന്നതുമായ ഉപഭോക്തൃ സംസ്കാരവും ദാമ്പത്യ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇൻ റിലേഷൻഷിപ്പുകൾ വർധിച്ചുവരുന്നു എന്നിങ്ങനെ പോകുന്നു ഉത്തരവിലെ പരാമർശങ്ങൾ. ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാണിച്ചത്. ആലപ്പുഴ കുടുംബ കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.