വടകര സജീവന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: വടകര സജീവന്റെ മരണത്തിൽ പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. എസ്ഐ എം.നിജേഷ്, സിപിഒ പ്രജീഷ്, എഎസ്ഐ അരുൺ, സിപിഒ ഗിരീഷ് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികളായ പൊലീസുകാർക്ക് ജാമ്യം അനുവദിച്ചത്.

ഹൃദയാഘാതമാണ് മരണകാരണമെന്നും മർദ്ദിച്ചിട്ടില്ലെന്നും സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. മാനസികവും ശാരീരികവുമായ സമ്മർദ്ദമാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പ്രോസിക്യൂട്ടർ പറഞ്ഞു.

കഴിഞ്ഞ മാസം 21ന് രാത്രിയാണ് വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണ് സജീവൻ മരിച്ചത്. നിജേഷിനും പ്രജീഷിനുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.