വടക്കഞ്ചേരി അപകടം; കെഎസ്ആർടിസി ജീവനക്കാരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഇന്നും പരിശോധന തുടരും. ഇന്നലെ മാത്രം എല്ലാ ജില്ലകളിലുമായി 5,000 ലധികം കേസുകളാണ് മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത്. അതേസമയം, വടക്കഞ്ചേരി അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്താൻ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ഡ്രൈവറെ സഹായിച്ചവരെയും ചോദ്യം ചെയ്യും.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് കർശന പരിശോധനകൾ നടത്തുന്നുണ്ട്. സംസ്ഥാന വ്യാപകമായി പരിശോധന നടത്തും. നിയമം ലംഘിച്ച് റോഡിൽ ഓടുന്ന ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും. അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകമായാണ് പരിശോധിക്കുന്നത്. ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ് എന്ന പേരിലുള്ള പരിശോധന ഈ മാസം 16 വരെയാണ്. വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ റെയ്ഡിൽ 134 വാഹനങ്ങൾ പിടിച്ചെടുത്തു. രണ്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് പിഴ ചുമത്തിയത്.

കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണമെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചവരെയും പൊലീസ് ചോദ്യം ചെയ്യും. പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെ ഇന്നലെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.