വടക്കഞ്ചേരി ബസപകടം; ഡ്രൈവർക്കെതിരെ മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റം

പാലക്കാട്: വടക്കഞ്ചേരി ബസപകടത്തിൽ പൊലീസ് കേസെടുത്തു. ഡ്രൈവർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തി. അശ്രദ്ധമായും അമിതവേഗതയിലും വാഹനമോടിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗതയിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പത് പേരാണ് ബസപകടത്തിൽ മരിച്ചത്.  സ്കൂളിലെ കായികാധ്യാപകനും മൂന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുകയായിരുന്ന ബസ് ഇന്നലെ രാത്രി കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിൽ ഇടിച്ച് മറിയുകയായിരുന്നു. പാലക്കാട് അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിൽ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് കുട്ടികളെ പുറത്തെടുത്തത്. 40 ഓളം പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്‍റ് ദ്രൗപദി മുർമുവും മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.