‘വടക്കാഞ്ചേരി ബസ് അപകടം ഹൃദയഭേദകം’; ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: വടക്കാഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഹൈക്കോടതിയിൽ ഹാജരായി. അപകടം ഹൃദയഭേദകമാണെന്ന് ഹൈക്കോടതി പറഞ്ഞു. റോഡിലെ അശ്രദ്ധയെക്കുറിച്ച് ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

റോഡ് സുരക്ഷാ കമ്മീഷണറുടെ ഉത്തരവാദിത്തം എന്താണെന്ന് എസ് ശ്രീജിത്തിനോട് കോടതി ചോദിച്ചു. എസ് ശ്രീജിത്ത് റോഡ് സുരക്ഷാ കമ്മീഷണറുടെ പ്രവർത്തന രീതി വിശദീകരിച്ചു. അശ്രദ്ധ മൂലമുള്ള അപകടങ്ങൾ തടയാൻ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. 

ടൂറിസ്റ്റ് ബസ് അമിത വേഗതയിലാണെന്ന് ഉടമയ്ക്ക് അലർട്ട് പോയിരുന്നു. എംവിഡി വെബ്സൈറ്റ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നു എന്നും എസ് ശ്രീജിത്ത്‌ കോടതിയെ അറിയിച്ചു. ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ കുറവാണ്. 1.67 കോടി വാഹനങ്ങളാണ് റോഡിലുള്ളതെന്നും 368 ഉദ്യോഗസ്ഥർ മാത്രമാണുള്ളതെന്നും ശ്രീജിത്ത് കോടതിയെ അറിയിച്ചു. എൻഫോഴ്സ്മെന്‍റ് അമിത വേഗത പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. 

എന്നാൽ എന്തുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ മടിക്കുന്നതെന്ന് കോടതി ചോദിച്ചു. റോഡിൽ ഇറങ്ങിയാൽ, ബസുകൾ തമ്മിലുള്ള ഓട്ടം നിങ്ങൾക്ക് കാണാമെന്നും മിക്ക ബസുകളും അധികാര കേന്ദ്രത്തിന് അടുപ്പമുള്ളവരാണ് നിയന്ത്രിക്കുന്നതെന്നും കോടതി പറഞ്ഞു. ഏത് തരത്തിലും വാഹനമോടിക്കാനുള്ള ധൈര്യം അവർക്ക് എവിടുന്ന് കിട്ടുന്നെന്നും കോടതി ചോദിച്ചു. സ്പീഡ് ഗവർണറിൽ തിരിമറി നടത്തുകയാണെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. റോഡ് സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം കമ്മിഷണർക്കാണെന്നും വടക്കാഞ്ചേരി അപകടം പോലെ മറ്റൊരു അപകടവും ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചു. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.