‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം: അന്വേഷണം സൈബർ പൊലീസിന്

കാക്കനാട്: മോട്ടോർ വാഹന വകുപ്പ് രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ‘വാഹൻ’ വെബ്സൈറ്റിനുള്ളിൽ നുഴഞ്ഞുകയറി വ്യാജ വാഹന രേഖകൾ സൃഷ്ടിക്കുന്നുവെന്ന കണ്ടെത്തൽ കൂടുതൽ അന്വേഷണത്തിനായി സൈബർ പൊലീസിന് കൈമാറും. ഇതിനുള്ള സോഫ്റ്റ് വെയറും സ്പെഷ്യൽ ആപ്പും കേരളത്തിന് പുറത്തുള്ള ഒരു സംഘമാണ് ആവശ്യക്കാർക്ക് നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ കൂടുതൽ പുക പരിശോധനാ കേന്ദ്രങ്ങൾ അടച്ചുപൂട്ടി.

സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചാൽ മാത്രമേ മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിക്കാനാകൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം സോഫ്റ്റ് വെയർ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇത് കണ്ടെത്തുന്നത്. ഉത്തരേന്ത്യൻ ലോബിയെ സംശയിക്കാൻ കാരണമായത് ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയുടെ പുക പരിശോധനാ കേന്ദ്രത്തിൽ ആണ് ഈ തട്ടിപ്പ് ആദ്യമായി കണ്ടെത്തിയത് എന്നതാണ്.

വാഹനം പരിശോധിക്കാതെ പുക സർട്ടിഫിക്കറ്റ് നൽകുന്നത് മുമ്പും പിടികൂടിയിട്ടുണ്ടെങ്കിലും പ്രത്യേക സോഫ്റ്റ് വെയർ ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റിൽ അപ‍്‍ലോഡ് ചെയ്യുന്നത് അപൂർവമാണ്. ഗതാഗത കമ്മീഷണറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം പുക പരിശോധനാ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പുക പരിശോധനാ കേന്ദ്രങ്ങൾ അടച്ചത്.