വൈദേകം റിസോർട്ട്; കുന്നിടിച്ച് നിർമ്മിച്ചതെന്ന് ആന്തൂർ നഗരസഭ

കണ്ണൂർ: കണ്ണൂർ മോറാഴ വെള്ളിക്കീലിൽ കുന്നിടിച്ചാണ് ആയുർവേദ റിസോർട്ട് നിർമ്മിച്ചതെന്ന് സ്ഥിരീകരിച്ച് ആന്തൂർ നഗരസഭ. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയത് കൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ പറഞ്ഞു. അതേസമയം റിസോർട്ടിലെ പാരിസ്ഥിതിക ലംഘന വിഷയത്തിൽ അഭിപ്രായം പറഞ്ഞ സജിൻ കാനൂലിനെ ശാസ്ത്രസാഹിത്യ പരിഷത്ത് വിലക്കി.

2014ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് 2017ലാണ് ആന്തൂർ നഗരസഭ ആയുർവേദ റിസോർട്ട് നിർമ്മിക്കാൻ അനുമതി നൽകിയത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സൺ, തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാർ എന്നിവരാണ് കമ്പനിയുടെ സ്ഥാപക ഡയറക്ടർമാർ.

കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നി‍ർമ്മാണം തുടങ്ങിയതിനെ തുടർന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നി സുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്തേയ്ക്ക് കൊണ്ടുപോകുന്നില്ലെന്ന വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ പ്രതിരോധിച്ചത്.