പ്രിയ വർഗീസിന്റെ റാങ്ക് പട്ടിക മരവിപ്പിച്ച നടപടിക്കെതിരെ വിസി കോടതിയെ സമീപിക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസിന്‍റെ ലിസ്റ്റ് സ്റ്റേ ചെയ്യാനുള്ള ഗവർണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രൻ. കോടതിയെ സമീപിക്കുമെന്ന് വി.സി പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ അടുത്ത ദിവസം തന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് വി.സി പറഞ്ഞു. പ്രിയ വർഗീസിന്‍റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചതിനെ തുടർന്നാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ റാങ്ക് ലിസ്റ്റ് മരവിപ്പിച്ചത്. ചാൻസലറായിരിക്കുന്നിടത്തോളം സ്വജനപക്ഷപാതം അംഗീകരിക്കില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു. സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് അനധികൃതമായി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്താൻ കഴിഞ്ഞെന്ന് സ്വജനപക്ഷപാത ആരോപണം ഉയർന്നിരുന്നു.