ദയാബായിയുടെ സമരത്തിന് പിന്തുണയുമായി വി ഡി സതീശന്‍

എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ആറ് ദിവസമായി സമരത്തിലിരിക്കുന്ന ദയാബായിയുമായി സർക്കാർ ചർച്ച നടത്താത്തത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതർക്ക് ആവശ്യമായ ചികിത്സ സൗകര്യം ഇല്ല. കാസർകോട് ജില്ലയിൽ മതിയായ സംവിധാനവും ഇല്ല. സെക്രട്ടറിയേറ്റിന് മുന്നിലെ സമരം അവസാന മാർഗമാണ്. ഇച്ഛാശക്തിയുള്ള സർക്കാർ ആണെങ്കിൽ 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും. ആരോഗ്യമന്ത്രി ഉടൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സമരം കൂടംകുളം സമരനേതാവ് ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുക, എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുക, കാസർകോട് ജില്ലയുടെ പേര് എയിംസ് നിർദേശ പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആരോഗ്യ നില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ താമസിയാതെ അവർ മടങ്ങുകയും പ്രതിഷേധം തുടരുകയും ചെയ്തു. സമരപ്പന്തൽ പണിയാൻ അനുവദിക്കാത്തതിനാൽ ചുട്ടുപൊള്ളുന്ന വെയിലും മഴയും കൊണ്ട് ദയാബായി മുന്നോട്ട് പോവുകയാണ്.