തെറ്റ് തിരുത്താനുള്ള ഗവർണറുടെ സന്നദ്ധത സ്വാഗതം ചെയ്യുന്നുവെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിൽ തികഞ്ഞ അനിശ്ചിതത്വമാണുള്ളതെന്നും വി.ഡി സതീശൻ. പിൻവാതിൽ നിയമനങ്ങൾ സുഗമമായി നടത്താൻ മാത്രമാണ് ഇഷ്ടക്കാരെയും പ്രിയപ്പെട്ടവരെയും വൈസ് ചാൻസലർമാരാക്കിയത്. പ്രതിപക്ഷം ഇക്കാര്യം പലതവണ ചൂണ്ടിക്കാണിച്ചിരുന്നു. ആ സമയത്ത് ഗവർണറും സർക്കാരിന്റെ അനധികൃത നിയമനങ്ങളിൽ കൂട്ടുനിന്നു. ചെയ്ത തെറ്റ് തിരുത്താനുള്ള ഗവർണറുടെ സന്നദ്ധതയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സർക്കാർ നടപടിക്കേറ്റ തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സര്‍വകലാശാല വി.സി. നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനമെടുത്തതെന്നാണ് മനസിലാക്കുന്നതെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വി.സി നിയമനത്തിൽ യു.ജി.സി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. അക്കാദമിക് വിദഗ്ധരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തണം, യു.ജി.സി പ്രതിനിധി ഉണ്ടായിരിക്കണം, നിയമനത്തിന് മൂന്ന് മുതല്‍ അഞ്ച് വരെ പേരുകൾ ശുപാർശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡം. എന്നാല്‍ ചീഫ് സെക്രട്ടറിയെ സെര്‍ച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി. നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചതെന്നും വി ഡി സതീശൻ പറഞ്ഞു.

സർവകലാശാലയുമായി ബന്ധപ്പെട്ടവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം ആവർത്തിച്ച് ലംഘിച്ചു. നിയമവിരുദ്ധമായി, ഒരാളെ മാത്രം വിസി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്ത സംഭവങ്ങളുമുണ്ട്. ഗവർണറും സർക്കാരും ഒത്തുതീര്‍പ്പിലായിരുന്നപ്പോൾ നടന്ന നിയമവിരുദ്ധമായ കാര്യങ്ങൾ തുറന്നുകാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെ സന്തുലിതാവസ്ഥയിലാക്കുന്ന കളികളാണ് ഇരു കൂട്ടരും കളിച്ചത്. അന്ന് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങൾ ഇന്ന് ഗവർണർ അംഗീകരിച്ചു. നേരം വൈകിയാണെങ്കിലും തെറ്റ് തിരുത്തിയ ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.