അനധികൃത മണൽ കടത്തിന് പിടികൂടിയ വാഹനങ്ങൾ 1.90 കോടിക്ക് ലേലം ചെയ്തു

തിരൂരങ്ങാടി: അനധികൃത മണൽക്കടത്തിന് പിടിച്ചെടുത്ത് കോഴിച്ചെന മൈതാനത്ത് തള്ളിയ വാഹനങ്ങൾ 1.90 കോടി രൂപയ്ക്ക് പൊലീസും റവന്യൂ വകുപ്പും ചേർന്ന് ലേലം ചെയ്തു. 2006 മുതലുള്ള 300ലധികം വാഹനങ്ങൾ ലേലം ചെയ്തു. നേരത്തെ ചെമ്മാട് ഹജൂർ കച്ചേരി പരിസരത്തും പൊലീസ് സ്റ്റേഷൻ പരിസരത്തുമാണ് ഇവ സൂക്ഷിച്ചിരുന്നത്. ഹജൂർ കച്ചേരി കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതോടെയാണ് ഇവിടെയുണ്ടായിരുന്ന വാഹനങ്ങൾ കോഴിക്കോട്ടെ കോഴിച്ചെനയിലേയ്ക്ക് മാറ്റിയത്.

രേഖകൾ ഹാജരാക്കിയ വാഹനങ്ങൾ പിഴയടച്ച ശേഷം വിട്ടയച്ചു. ബാക്കിയുള്ളവ ആർ.ഡി.ഒ ഇ-ലേലം ചെയ്തു. ബ്രദേഴ്സ് ആൻഡ് മെറ്റൽ ആണ് ലേലം പിടിച്ചത്. 1.61 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്. 29 ലക്ഷം രൂപയാണ് ജി.എസ്.ടി. ഇന്ന് മുതൽ വാഹനം നീക്കം ചെയ്യാൻ തുടങ്ങും. നീക്കം ചെയ്യൽ ഒരു മാസത്തിനകം പൂർത്തിയാകും. തഹസിൽദാർ പി ഒ സാദിഖ്, അഡീഷണൽ തഹസിൽദാർ കെ കെ സുധീഷ് എന്നിവർ വാഹനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി രേഖകൾ കരാറുകാർക്ക് കൈമാറി.

വാഹനങ്ങൾ നീക്കം ചെയ്യുന്നതോടെ നാട്ടുകാരുടെ ദുരിതവും അവസാനിക്കും. തെരുവുനായ്ക്കളുടേയും ഉരഗങ്ങളുടേയും ശല്യം ഇവിടെ രൂക്ഷമായിരുന്നു. മഴക്കാലത്ത് മാലിന്യങ്ങളും കൊതുകുശല്യവും വ്യാപകമായിരുന്നു. നാട്ടുകാർ നിരവധി പരാതികൾ നൽകുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒ നോട്ടീസ് നൽകിയിരുന്നു. അന്നൊക്കെ ലേലം നടത്താൻ ശ്രമം നടന്നെങ്കിലും ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല.