വെഞ്ഞാറമൂട് ആംബുലൻസ് അപകടം; പരിക്കേറ്റ നാല് വയസുകാരിയുടെ നില ഗുരുതരം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ച് പരിക്കേറ്റ നാലുവയസുകാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അലംകൃത നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. അലംകൃതയുടെ അച്ഛൻ ഷിബു ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചിരുന്നു. അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്ന മെയിൽ നഴ്സിന്‍റെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.

ഇന്നലെ രാവിലെ 6.30ന് വെഞ്ഞാറമൂട് മുസ്ലീം പള്ളിക്ക് സമീപമായിരുന്നു അപകടം. ഇടുക്കിയിൽ രോഗിയെ ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന ആംബുലൻസാണ് അമിതവേഗതയിൽ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. ഷിബുവും മകൾ അലംകൃതയും സമീപത്തെ ലാബിലേക്ക് കയറാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടമുണ്ടായത്.

ഇരുവരെയും ഉടൻ തന്നെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല. മെയിൽ നഴ്സായ ചെറുവക്കൽ സ്വദേശി അമലാണ് അപകടസമയത്ത് ആംബുലൻസ് ഓടിച്ചിരുന്നത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീത് അമലിന് വാഹനം കൈമാറുകയായിരുന്നു എന്നാണ് വിവരം.