എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും

തിരുവനന്തപുരം: യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യാപേക്ഷയിൽ ഒക്ടോബർ 20ന് വിധി പറയും. തിരുവനന്തപുരം അഡി. സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ബലാത്സംഗക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

കഴിഞ്ഞ മാസം 28ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് പേട്ട സ്വദേശിയായ അധ്യാപികയാണ് പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി പീഡിപ്പിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് കാറിൽ കയറ്റി കോവളത്തേക്ക് പോകുന്നതിനിടെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തതായി യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് എൽദോസ് കുന്നപ്പിള്ളി വാഗ്ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി.

യുവതിയുടെ പരാതി പലതവണ അവഗണിക്കുകയും ഒത്തുതീർപ്പിന് ശ്രമിക്കുകയും ചെയ്ത കോവളം സി.ഐയെ പിന്നീട് സ്ഥലം മാറ്റി. തന്നെ ശാരീരികമായി പീഡിപ്പിച്ചതായി യുവതി പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. യുവതി പണം ആവശ്യപ്പെട്ടപ്പോൾ വിസമ്മതിച്ചതിനെ തുടർന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് എൽദോസ് മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എൽദോസിനെ നിയമസഭാ വളപ്പിൽ നിന്നോ എം.എൽ.എ ഹോസ്റ്റലിൽ നിന്നോ അറസ്റ്റ് ചെയ്താൽ മാത്രമേ സ്പീക്കറെ മുൻകൂട്ടി അറിയിച്ച് അനുമതി വാങ്ങിയാൽ മതിയാകൂ. അല്ലാത്ത പക്ഷം അറസ്റ്റിന് ശേഷം സ്പീക്കറെ അറിയിക്കും. നിയമസഭാ സെക്രട്ടേറിയറ്റ് ഈ വിവരം ബുള്ളറ്റിനായി നൽകുകയും മറ്റ് നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്യും. റിമാൻഡിലായാൽ മജിസ്ട്രേറ്റും ഇക്കാര്യം സ്പീക്കറെ അറിയിക്കും.