നടൻ ജയസൂര്യ കായൽ ഭൂമി കയ്യേറിയെന്ന കുറ്റപത്രവുമായി വിജിലൻസ്

കൊച്ചി: നടൻ ജയസൂര്യ ചെലവന്നൂ‍‍ർ കായലിന്‍റെ തീരത്തുള്ള ഭൂമി കൈയേറിയെന്ന് വിജിലൻസ് കുറ്റപത്രം. കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്‍റെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ 2016 ഫെബ്രുവരിയിലാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കായൽ ഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചെന്ന സംശയത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊച്ചി വിജിലൻസ് ഡിവൈഎസ്പിയ്ക്കായിരുന്നു അന്വേഷണ ചുമതല. കോടതിയുടെ സംശയങ്ങൾ ശരിവെക്കുന്നതാണ് കുറ്റപത്രം. ജയസൂര്യ കായല്‍തീരം കൈയേറിയെന്നും ഇതിനായി കോർപ്പറേഷൻ അധികൃതരുടെ സഹായം ലഭിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ കെ പി രാമചന്ദ്രൻ, എൻ എം ജോർജ്, ഗിരിജാദേവി എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്.

കോർപ്പറേഷൻ മുൻ സെക്രട്ടറിയെയും സർവേയർ ഉൾപ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെയും പ്രതികളാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. കോടതിയിൽ നേരിട്ട് ഹാജരാകാൻ പ്രതികളെ ഉടൻ വിളിപ്പിക്കും. അതേസമയം കുറ്റപത്രത്തിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.