സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസിന്‍റെ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി) ഓഫീസുകളിൽ റെയ്ഡ്. പാലക്കാട്, കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എച്ച്ആർഡിഎസിന്‍റെ സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചു വരികയാണ്.

തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് എച്ച്ആർഡിഎസിന്‍റെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. എച്ച്ആർഡിഎസിനുള്ള പണം എവിടെ നിന്നാണ് വരുന്നത്, ഇത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കും. സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എച്ച്ആർഡിഎസിനെതിരെ വിവിധ തരത്തിലുള്ള അന്വേഷണങ്ങൾ നടന്നിരുന്നു. ചില സന്ദർഭങ്ങളിൽ, എച്ച്ആർഡിഎസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് വിശദമായ പരിശോധന നടത്തുന്നത്.

അതേസമയം, സ്വപ്നയ്ക്ക് ജോലി നൽകിയതിന് സർക്കാരിന്റെ പ്രതികാര നടപടിയാണിതെന്ന് എച്ച്ആർഡിഎസ് വൃത്തങ്ങൾ പറഞ്ഞു.