അഴിമതി രഹിത കേരളം പദ്ധതിയുമായി വിജിലന്‍സ്; ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹത്തെ വിഴുങ്ങുന്ന വിപത്തായ അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കാൻ സംസ്ഥാന വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ അഴിമതി രഹിത കേരളം പദ്ധതിക്ക് തുടക്കമിടുന്നു. ഈ മാസം 18ന് രാവിലെ 10.30ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്‍ററിൽ വെച്ച് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ആർച്ച് ബിഷപ് മാർ ബസേലിയോസ് കാത്തോലിക ബാവ മുഖ്യപ്രഭാഷണം നടത്തും. നടൻ നിവിൻ പോളി മുഖ്യാതിഥിയാകും. വിജിലൻസ് ഐ.ജി എച്ച്.വെങ്കിടേഷ് ഐപിഎസ്, എസ്.പി ഇ.എസ്.ബിജുമോൻ തുടങ്ങിയവർ പങ്കെടുക്കും.

ഏതൊരു രാജ്യത്തിന്‍റെയും സംസ്ഥാനങ്ങളുടെയും സുസ്ഥിര വികസനത്തിന് അഴിമതി രഹിത ഭരണസംവിധാനം ആവശ്യമാണ്.  നാടിന്‍റെ വികസനത്തെ പിന്നോട്ടടിക്കുന്ന ഒരു വിപത്താണ് അഴിമതിയെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താൻ വേണ്ടിയും വിദ്യാർത്ഥികളെയും യുവാക്കളെയും ഇതിനെതിരെ മുൻനിര പോരാളികളാക്കി മാറ്റാനും വേണ്ടിയാണ് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സംസ്ഥാന വ്യാപകമായി അഴിമതി മുക്ത കേരളം എന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്. 

അഴിമതിക്കെതിരെ വിജിലൻസ് വകുപ്പ് തയ്യാറാക്കിയ ബോധവൽക്കരണ നാടകവും പരിപാടിയുമായി ബന്ധപ്പെട്ട് അരങ്ങേറും. ഒക്ടോബർ 31 മുതൽ നവംബർ 5 വരെ സ്കൂളുകൾ, റസിഡന്‍റ്സ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ വാരാചരണവും നടത്തും.